ഗുവാഹത്തി: രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നക്സൽ വിമുക്തമാക്കാൻ സാധിക്കുമെങ്കിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും രാജ്യത്തെ മുക്തമാക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നുഴഞ്ഞുകയറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിലാണ് പുതിയ പോലീസ് ക്യാമ്പസ് നിർമ്മിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത്തരം ഭൂമികളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, അവരെ രാജ്യത്തിന് പുറത്തെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വടക്ക്-കിഴക്കൻ ഇന്ത്യയുടെ വ്യാവസായിക കേന്ദ്രമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അസം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ വാക്കുകൾ. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം.
SUMMARY: Illegal immigrants will be removed not only from the voter list but from India itself: Amit Shah















