ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കണ്ട്‌ലയിലേക്ക് വരികയായിരുന്ന ‘മയൂരി നരീ’ എന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 23 തായ് ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ, ബാക്കിയുള്ള മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ന് മാത്രം ആകെ നാല് കപ്പലുകളാണ് വിവിധയിടങ്ങളിലായി ആക്രമിക്കപ്പെട്ടത്. വടക്കൻ ഒമാൻ തീരത്തിന് പുറമെ ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും റാസ് അൽ ഖൈമ തീരത്തും കപ്പലുകൾ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന ഇറാന്റെ കർശന നിലപാടിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള 178 മീറ്റർ നീളമുള്ള കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി തായ്‌ലൻഡ് നാവികസേന പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഇറാന്റെ പുതിയ പരമാധികാരിയായി മുജ്തബ ഖമേനി ചുമതലയേറ്റതോടെ ആഗോള എണ്ണവിപണിയിൽ വലിയ അസ്ഥിരതയാണ് ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടാൽ പ്രദേശം അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി കഴിഞ്ഞു. എന്നാൽ ഒരു ലിറ്റർ എണ്ണ പോലും ഈ പാതയിലൂടെ കടത്തിവിടില്ലെന്ന് ഇറാനും തറപ്പിച്ചു പറയുന്നു. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എണ്ണവില എത്തിയതോടെ ലോകരാഷ്ട്രങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി ഭയപ്പെടുകയാണ്.
SUMMARY: Attack on ships in the Strait of Hormuz; Thai ship coming to India catches fire















