ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. നിയുക്ത മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുളള നേതാക്കൾ സംബന്ധിക്കും.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക് , അജയ് മാക്കൻ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. ഡൽഹിയിൽ എന്ത് ഫോർമുലയാണ് തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ മുക്കാൽ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. അതേസമയം ഡൽഹിയിലാണോ, കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ ഉണ്ടായാൽ പ്രതിഷേധിക്കാനിടയുള്ള കോണ്ഗ്രസ് പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണു നാളത്തേക്കു പ്രഖ്യാപനം നീട്ടിയതെന്നാണു സൂചന. അക്രമങ്ങളും പരിധിവിട്ട പ്രതിഷേധങ്ങളുണ്ടായാൽ അത് വലിയ അപകടത്തിലേക്കുള്ള പോക്കാകും എന്നാണു നേതൃത്വം വിലയിരുത്തിയത്.
ഇന്നലെ വൈകുന്നേരം ഖാർഗെയും രാഹുലും നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകുന്നേരം 5.30ന് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി 6.20ന് മടങ്ങി. തുടർന്ന് രാത്രി 7.10ന് ജയ്റാം ഖാർഗെയുടെ വസതിക്കു പുറത്തെത്തിയാണ് പ്രഖ്യാപനം ഇന്നത്തേക്കു നീട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുള്ള ചർച്ചകൾ പൂർത്തിയായെന്നും മാധ്യമവിഭാഗം തലവനായ ജയ്റാം പറഞ്ഞു. എഐസിസിയുടെ പ്രഖ്യാപനം വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചർച്ച നടക്കുമ്പോൾ സംഘടനാ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ, ഡൽഹിയിലെ വീട്ടിൽ തുടരുകയായിരുന്നു.ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതും ജനവികാരം അദ്ദേഹത്തിന് അനുകൂലമായതും ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. പിൻമാറാൻ കെ.സി. വേണുഗോപാലിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന.
SUMMARY: Finally reaching the climax; Kerala’s new Chief Minister will be announced today
















