ഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ‘അല്‍ ബദർ’ സംഘടനയുടെ കമാൻഡറാണ് ഹംസ ബുർഹാൻ.
വ്യാഴാഴ്ച മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികള്‍ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇന്ത്യയില്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡല്‍ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാള്‍ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ല്‍ ഉന്നത പഠനത്തിനെന്ന വ്യാജേനയാണ് ഇയാള്‍ പാകിസ്ഥാനിലേക്ക് കടക്കുന്നത്.പാകിസ്ഥാനിലെത്തിയ ശേഷം നിരോധിത ഭീകര സംഘടനയായ അല്‍-ബദറില്‍ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയും ചെയ്തു. കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019 ഫെബ്രുവരി 14-ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെ കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ഇയാളുടെ പങ്കാളിത്തമുണ്ട്. ഹംസ ബുർഹാന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്ത് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്.
SUMMARY: Pulwama attack mastermind Hamza Burhan killed in Pakistan-occupied Kashmir
















