തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ചരിത്രത്തിലാദ്യമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇത്തവണ സ്പീക്കർ തെരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ട്. കോട്ടയം എംഎൽഎയും മുതിർന്ന യുഡിഎഫ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ എൻഡിഎക്കും മുതിർന്ന സിപിഐഎം നേതാവും കുന്നംകുളം എം എൽ എ യുമായ എസി മൊയ്തീൻ എൽഡിഎഫിന് വേണ്ടിയും മത്സര രംഗത്തുണ്ട്. 102 അംഗങ്ങളുള്ളതിനാൽ യുഡിഎഫിന് ജയം ഉറപ്പാണ്.
140 എംഎൽഎമാരെയും വോട്ടിംങ് മെഷിനിലൂടെയാണ് ജനങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ്. പ്രോടെം സ്പീക്കര്‍ ജി.സുധാകരനാവും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.
ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
SUMMARY: Assembly Speaker to be elected today; three candidates for the first time in history
















