ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വീഴ്ച സമ്മതിച്ചു. പാർലമെന്ററി സമിതിക്കു മുന്നിലാണ് എൻടിഎ വീഴ്ച സംഭവിച്ചത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെൻ്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തിയ ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.
എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ സമിതി നിർദേശം നൽകി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. വീഴ്ച്ച തുടർന്നും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നത് ചർച്ച ചെയ്തെന്നും അദേഹം പറഞ്ഞു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ അറിയിച്ചു. ഇൻ്റലിജൻസ് പരാജയം ചർച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാർലമെൻ്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികൾ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധർമേന്ദ്ര പ്രധാൻ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാർലമെൻ്ററി സമിതി ചർച്ച ചെയ്തെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതൽ വിശദികരിക്കാൻ കഴിയില്ല എന്ന് എൻടിഎ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൂടുതൽ അറിയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: NTA officials admit lapses in NEET question paper leak
















