പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

ബെംഗളൂരു: ഹാസൻ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ ​ഗൗഡ അറസ്റ്റിലായി. പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി. ഹാസൻ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചിത്ര​ദുർ​ഗ ജില്ലയിലെ ​ഗുലിഹാൽ ടോൾ ​ഗേറ്റിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയാണ് ​ഗൗഡ ഹിരിയുർ പോലീസിന്റെ പിടിയിലായത്.

ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഏല്പിച്ചത് ദേവരാജെ ഗൗഡയെയാണ്. ലൈംഗിക പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് ദേവരാജെ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നുമാണ് ദേവരാജെ ഗൗഡ വ്യക്തമാക്കിയത്.

പ്രജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ ഹൊളെനര സിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ.

ഹാസനിലെ ക്രിമിനൽ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കില്ല. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കൻമാരെയും അറിയിച്ചു. എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കും. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവരാജ് ഗൗഡ പറഞ്ഞിരുന്നു.

അതേസമയം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു.

കേസിലെ മുഖ്യപ്രതിയും  മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ​ഗൗഡയുടെ കൊച്ചുമനും  കൂടിയായ പ്രജ്വൽ ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here