മണ്ണിടിച്ചിൽ; ഡീപ് സെർച്ച് ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യമുണ്ടെന്ന് സൂചന

0
66

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായുള്ള തിരച്ചിൽ ഊർജിതം. ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. ഇത് രക്ഷാപ്രവർത്തനത്തിൽ നിർണായക വഴിതിരിവാണ്. നേരത്തെ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്.

ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതൽ ആഴത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം, പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് തിരച്ചിലിന് പ്രതിസന്ധിയാകുന്നുണ്ട്. ഗംഗാവലി പുഴയിലും തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, 12 മണിയോടെ മഴയും കാറ്റും ആരംഭിച്ചത് പുഴയിലെ തിരച്ചിലിനും വെല്ലുവിളിയാവുകയാണ്. പുഴയുടെ ഭാഗത്തുള്ള മണ്‍കൂന നീക്കിയും പരിശോധന നടത്തുകയാണ്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

കര, നാവിക സേനകളും എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള പോലീസ്, മോട്ടോർ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

150 അടിയോളം ഉയരത്തില്‍ നിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോള്‍ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. റഡാര്‍ സിഗ്‌നല്‍ സംവിധാനം വെള്ളത്തില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതല്‍ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പരിശോധനയില്‍ ലോറി പുഴയില്‍ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation underway for arjun and others swept in landslide

LEAVE A REPLY

Please enter your comment!
Please enter your name here