ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രക്ക് ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നാഗേന്ദ്രയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് ഇഡി ആരോപിച്ചിരുന്നുവെങ്കിലും ഇത് തെളിയിക്കാനുള്ള മതിയായ രേഖകൾ ലഭ്യമായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോർപറേഷൻ അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യയെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ചന്ദ്രശേഖരൻ തൻ്റെ മരണക്കുറിപ്പിൽ മന്ത്രിയുടെയും മറ്റ് പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നു. മുൻ മന്ത്രി നാഗേന്ദ്രയെയും ആദിവാസി ക്ഷേമ ബോർഡ് ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദദ്ദാലിനെയും, ബോർഡ് അംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ഇഡി നാഗേന്ദ്രയുടെ നിർദേശപ്രകാരമാണ് പണത്തിൻ്റെ മുഴുവൻ ഇടപാടുകളും നടന്നതെന്ന് വെളിപ്പെടുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 കോടി രൂപ ദുർവിനിയോഗം ചെയ്‌തുവെന്ന വസ്തുതയും ഇഡി സമർപ്പിച്ച കുറ്റപത്രം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിനു പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്കാണ് പണം എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
TAGS: BENGALURU | B NAGENDRA
SUMMARY: Valmiki Corp scam case, Former minister Nagendra released on bail