കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയില്‍ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തില്‍ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം നല്‍കിയതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്.
TAGS : SABARIMALA | DILEEP
SUMMARY : Dileep gets VIP treatment at Sabarimala; High Court with criticism