കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹർജി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കിരണ്‍ ഉന്നയിക്കുന്നു. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരണ്‍കുമാർ ഹർജിയില്‍ പറയുന്നു.
10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് പോലിസ് റിപ്പോർട്ട് എതിരായിട്ടും ജയില്‍ മേധാവി ഡിസംബർ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെൻട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി.
എന്നാല്‍, രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. എന്നാല്‍, ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴക്കുമാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്.
എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണിന്‍റെ ഹരജി 2022 ഡിസംബർ 13ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. കൊല്ലം നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായരെ 2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
TAGS : SUPREME COURT
SUMMARY : The conviction should be quashed in the surprise case; Defendant Kiran Kumar in the Supreme Court