കർണാടക ബന്ദ്; ബെംഗളൂരുവിൽ സമാധാനപരം, ചിക്കമഗളുരുവിൽ കടകൾ അടപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ കന്നഡ ഒക്കൂട്ട സംഘടന ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് അവസാനിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ ബന്ദ് നടന്നത്. ബെംഗളൂരുവിൽ ബന്ദ് സമാധാനപരമായിരുന്നു.

പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചില്ല. സ്കൂൾ, കോളേജ് എന്നിവയ്ക്ക് അവധി നൽകിയിരുന്നില്ല. മെട്രോ ബിഎംടിസി, കെഎസ്ആർടിസി ബസ് സർവീസുകളും പതിവ് പോലെ നടന്നു. എന്നാൽ ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിൽ ഭാഗികമായി പങ്കെടുത്തു. ബന്ദിന് ഏതാനും വ്യാപാരി അസോസിയേഷനുകളും, സ്വകാര്യ ബസ് ഉടമകളും പിന്തുണ നൽകി.

മുൻകരുതൽ എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ചിക്കമഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുറന്നുപ്രവർത്തിച്ച കടകൾ ബന്ദ് അനുകൂലികൾ ഇടപെട്ട് പൂട്ടിച്ചു. ചിലയിടങ്ങളിൽ കടകൾ പ്രവർത്തിക്കുകയും വാഹനങ്ങൾ സാധാരണപോലെ ഓടുകയും ചെയ്തു. ബന്ദ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്, ചില കടകൾ ഒരു മണിക്കൂർ അധികം തുറന്നുപ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കടകൾക്കുമുന്നിൽ ഒട്ടിച്ചുവെച്ചിരുന്നു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംസാരിക്കുന്നില്ലെന്നാരോപിച്ച് മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തത്.

 

TAGS: KARNATAKA | BANDH
SUMMARY: Karnataka band ends peacefully in city, protest erupted in other districts

LEAVE A REPLY

Please enter your comment!
Please enter your name here