തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയൽ രംഗത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാമെന്നും മന്ത്രി അറിയിച്ചു.
‘സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ചപ്പോൾ അതിലെ നിഗമനങ്ങളും നിർദേശങ്ങളും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കൂടുതൽ ചർച്ച റിപ്പോർട്ടിന് മേൽ നടക്കണം എന്നതിൽ തർക്കമില്ല. റിപ്പോർട്ടിൽ പറയുന്ന നിർദേശങ്ങൾ നടപ്പാക്കാൻ എന്തെല്ലാം നിലപാട് സ്വീകരിക്കാൻ കഴിയും എന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് നേരത്തെ റിപ്പോർട്ട് പ്രസിദീകരിച്ചില്ല എന്ന ചോദ്യത്തിനോട് നേരത്തെയുള്ള വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്ന് എന്ന് പറഞ്ഞിട്ടുണ്ടെന്നും ആ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ടത്. സ്ത്രീകള്‍ മിക്കവരും മൊഴി നല്‍കിയത് ആശങ്കയോടെയാണെന്നാണ് റിപ്പോര്‍ട്ട്.
<BR>
TAGS : JUSTICE HEMA COMMITTEE | CINEMA
SUMMARY :