കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1955-ല്‍ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്.
കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15 നായിരുന്നു മരണം സംഭവിച്ചതെന്നും. ഇന്ന് തന്നെ വൈകീട്ട് കിയോരതല ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പഥേർ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിരുന്നില്ല. സത്യജിത് റേ സംവിധാനം ചെയ്ത ഈ ചിത്രം 1929 ലെ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായയുടെ ഇതേ പേരിലുള്ള ബംഗാളി നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
കൊല്‍ക്കത്തയില്‍ ജനിച്ചു വളർന്ന ഉമ ദാസ് ഗുപ്ത ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിലും അവർ അഭിനയിച്ചു.
TAGS : LATEST NEWS
SUMMARY : ‘Pather Panchali’ actress Uma Das Gupta passes away