ബെംഗളൂരു: ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്ഥാനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ. രവികുമാർ മാപ്പ് പറയണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം. കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ അവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഇത്തരം പരാമർശങ്ങളല്ല ഒരു നേതാവ് നടത്തേണ്ടത്. മധ്യപ്രദേശ് മന്ത്രിയോട് സുപ്രീംകോടതി പറഞ്ഞതും ഇതുതന്നെയാണ്. ഇത്തരത്തിൽ ഒരു പരാമർശവും ഒരു നേതാവ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ശേഷം മാപ്പ് പറയാനും ആവശ്യപ്പെട്ടു. കലബുർഗി ഡെപ്യൂട്ടി കമ്മീഷണറായ ഫൗസിയ തരാനും എന്ന ഉദ്യോഗസ്ഥക്കെതിരെയാണ് രവികുമാർ വിദ്വേഷ പരാമർശം നടത്തിയത്. ഫൗസിയ ഐഎഎസ് ഓഫീസറാണോ എന്നും പാകിസ്ഥാനിൽ നിന്നാണ് അവർ വരുന്നത് എന്നുമായിരുന്നു രവികുമാറിന്റെ പരാമർശം. ഇതിന് പ്രവർത്തകർ കയ്യടിച്ചു. തുടർന്ന് ഈ കയ്യടി കേട്ടാൽ അവർ പാകിസ്ഥാനിയാണെന് ഉറപ്പാണെന്നും രവികുമാർ പറഞ്ഞു. പരാമർശം വിവാദമായതോടെ രവികുമാറിനെതിരെ കലബുർഗി സ്റ്റേഷൻ ബസാർ പോലീസ് കേസെടുത്തിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Apologise to Karnataka IAS officer- High Court to BJP MLC for ‘Pakistani’ remark