ബെംഗളൂരു: നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിന്റെയും സമത്വത്തിന്റെയുമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാടുകാലം ജാതിമത വർഗ്ഗ വിഭാഗീയതകളാൽ ജീർണ്ണമായി കിടന്നുവെങ്കിലും നമ്മുടെ ജനസംസ്കാരത്തിന്റെ ആദിമൂല്യങ്ങളിൽ ഒന്ന് ജാതിമതാതീതമായ മാനവികതയാണ്. ലോകത്ത് പന്തിരുകുല കഥ പോലെ ഒരു നാടോടികഥ ഒരു ജനസംസ്കാരത്തിനുമില്ല.
മഹാബ്രാഹ്മണനായ വരരുചി പിതാവും, പറയിപ്പെണ്ണായ പഞ്ചമി മാതാവുമായി പന്ത്രണ്ടു കുലങ്ങളിൽ പിറന്നു വളർന്ന എല്ലാ മനുഷ്യരും ജാതിമതവർണ്ണ ഗോത്ര വ്യത്യാസങ്ങൾക്കതീതമായി ഏകത്വത്തിൽ അടിയുറച്ചു വളർന്നവരാണെന്നാണ് പന്തിരുകുലകഥ പഠിപ്പിച്ചത്.
ആ ഏകത്വമാണ് നമ്മളുടെ ഓണക്കഥകളിലും മറ്റും നമ്മൾ കാണുന്നത്. നമ്മുടെ നവോഥാനത്തിന്റെ കാതൽ ഈ ഏകത്വവും സമഭാവനയുമാണ്. ആ സംസ്‌കാരത്തിന്റെ വളർച്ചയാണ് നമ്മുടെ കലാസമിതികളും, വായനശാലകളും, സമാജങ്ങളും മറ്റു കൂട്ടായ്മകളും. നമ്മുടെ നാട്ടുജീവിതവും ജനസംസ്കാരവും നമ്മൾക്ക് നൽകിയത് മതാതീത മാനവിക ആത്മീയതയാണ്. ആ മനുഷ്യാത്മീയതയാണ്
മനുഷ്യന്റെ സ്‌നേഹനിർഭരമായ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നൽകുന്നത് എന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് ആധ്യക്ഷം വഹിച്ചു.
ആർ. വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ജോയിന്റ് ട്രഷറർ പദ്മനാഭൻ നന്ദിയും പറഞ്ഞു.
SUMMARY: literary evening organized by Kerala Samajam Bengaluru South West
SUMMARY: literary evening organized by Kerala Samajam Bengaluru South West