ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്രത്യേക അന്വേഷണ സംഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം ബല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് പുളിമാത്ത് വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
476 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നത്. ഗോവർദ്ധൻ പ്രത്യേക അന്വേഷണ സംഘവുമായി പൂർണമായും സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
അതേസമയം സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവിനെ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി.
SUMMARY: Sabarimala gold heist. Gold sold by Unnikrishnan found in Bellary














