ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളത്തിന് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:50ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അമേരിക്കൻ താവളത്തെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയത്.
എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആക്രമിക്കപ്പെട്ട യുഎസ് വ്യോമതാവളം ഏതാണെന്നോ അതിന്റെ കൃത്യമായ സ്ഥാനമോ വെളിപ്പെടുത്താൻ ഇറാനിയൻ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് ഇറാന്റെ നാല് ഡ്രോണുകള്‍ വെടിവച്ചിടുകയും ബന്ദർ അബ്ബാസിലെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രം അമേരിക്കൻ സേന തകർക്കുകയും ചെയ്തതിനെ തുടർന്നാണ് മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ച ഈ അടിയന്തര തിരിച്ചടിയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യൻ മേഖലയിലെ തങ്ങളുടെ സൈനികർക്കും അന്താരാഷ്ട്ര വാണിജ്യ കപ്പല്‍ ഗതാഗതത്തിനും നിരന്തരം ഭീഷണിയായതിനാലാണ് ഇറാനിയൻ ഡ്രോണുകള്‍ തകർത്തതെന്നും, നിലവിലുള്ള വെടിനിർത്തല്‍ കരാർ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടി മാത്രമായിരുന്നു അതെന്നുമാണ് അമേരിക്കൻ സൈനിക വൃത്തങ്ങളുടെ വാദം. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനിയുണ്ടാകുന്ന ഏതൊരു പ്രകോപനപരമായ നീക്കത്തിനും ഇതിലും ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്നാണ് ഐആർജിസി ഉന്നത ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്ന കടുത്ത മുന്നറിയിപ്പ്.
SUMMARY: Iran says it attacked US airbase in retaliation for Bandar Abbas attack
















