തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവച്ചു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായി കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു. ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നും രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുമാണ് തീരുമാനം. നിരാഹാരസമരവും നിർത്തിവച്ചു.
മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി സംഘടന നടത്തിയ ചർച്ചയിലാണ് അനുകൂലതീരുമാനമുണ്ടായത്. 18 മാസത്തെ കുടിശ്ശിക ഇപ്പോൾത്തന്നെ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയെന്ന് കെജിഎംസിടിഎ അറിയിച്ചു. സമരം തുടങ്ങിയതിനുശേഷം പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ വർധിപ്പിച്ചെന്നും അത് സ്വാഗതാർഹമാണെന്നും പ്രസിഡന്റ് ഡോ. ടി റോസ്നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി എസ് അരവിന്ദ് എന്നിവർ പറഞ്ഞു.
SUMMARY: Discussions with the government; Medical college doctors’ strike called off















