തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ, തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികള്‍ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീൻ മത്സരിക്കും. ഇതിനൊപ്പം, മൂന്ന് സീറ്റുകള്‍ നേടി ഇത്തവണ നിയമസഭയില്‍ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടിയും സ്പീക്കർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ച എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥി.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ സ്പീക്കർ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്ന് സഭയില്‍ നിർദ്ദേശിക്കും.
SUMMARY: Speaker election; B.B. Gopakumar as BJP candidate, A.C. Moideen as LDF candidate
















