ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരില്‍ 23 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയില്‍ നിന്ന് 21 പേരും കോണ്‍ഗ്രസില്‍നിന്ന് 2 പേരുമാണ് മന്ത്രിമാരായി ചുമതലയേറ്റത്. വ്യാഴാഴ്ച ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സർക്കാർ രൂപീകരിച്ചതിന് പിന്നാലെ മേയ് 10ന് മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെ 9 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് മന്ത്രിസഭവിപുലീകരിച്ചത്. സർക്കാരിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും ടിവികെ മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിരുന്നു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് വിജയ് സർക്കാരിലെ കോണ്‍ഗ്രസ് മന്ത്രിമാർ.
അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് മന്ത്രിമാരുണ്ടാകുന്നത്. ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെല്‍വൻ, എ. വിജയ് തമിഴൻ പാർത്ഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വില്‍സണ്‍, കെ. വിസ്‌നേഷ് എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത ടിവികെ മന്ത്രിമാർ.
SUMMARY: Vijay expands the cabinet: Congress returns to power after 59 years
















