തിരുവനന്തപുരം: ലഹരിക്കേസില്‍ കുറ്റവിമുക്തനായിട്ടും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്‍കാൻ സിപിഎം തയ്യാറാകുന്നില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ നാല് തവണയാണ് സംസ്ഥാന നേതൃത്വം നിരസിച്ചത്. 2001 മുതല്‍ 2020 വരെ പാർട്ടിയില്‍ സജീവ അംഗമായിരുന്ന ബിനീഷിന്റെ അംഗത്വം കേസിനെ തുടർന്നാണ് മരവിപ്പിച്ചത്.
2020-ല്‍ ലഹരിക്കേസില്‍ അറസ്റ്റിലായതോടെയാണ് ബിനീഷിനെ പാർട്ടിയില്‍ നിന്ന് മാറ്റിനിർത്തിയത്. 2023-ല്‍ ഈ കേസില്‍ ബിനീഷ് പൂർണ്ണമായും കുറ്റവിമുക്തനായി. ഇതിനുപിന്നാലെയാണ് അംഗത്വം പുനഃസ്ഥാപിക്കാൻ ജില്ലാ സെക്രട്ടറി വഴി അപേക്ഷകള്‍ നല്‍കിയത്. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിനീഷിനെ തിരികെ എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ബിനീഷിനെ മാറ്റിനിർത്തുന്നതിനെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും ബിനീഷിനെ പാർട്ടി എന്തിന് ശിക്ഷിക്കുന്നു എന്ന ചോദ്യം യോഗത്തില്‍ ഉയർന്നു. എന്നാല്‍, “ആലോചിച്ച് തീരുമാനമെടുക്കാം” എന്ന മറുപടി മാത്രമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നല്‍കിയത്.
SUMMARY: CPM not renewing Bineesh Kodiyeri’s membership
















