തൃശൂർ: ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെ.പി.സി.സി സെക്രട്ടറി അന്നമനട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (സി.എസ്. ശ്രീനിവാസൻ -54) അറസ്റ്റിൽ. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ കാലടിയിൽ ഒളിവിൽ കഴിയവേയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ശ്രീനിവാസനെ അറസ്‌റ്റ് ചെയ്‌തത്. ഇദ്ദേഹത്തെ തൃശൂർ അഡീഷണൽ മൂന്നാംക്ലാസ് ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായ ഹിവാൻനിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ 62 നിക്ഷേപകരിൽനിന്നും 7.78 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. തട്ടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ വെസ്റ്റ് പോലീസ് ഇതുവരെ 18 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. മറ്റു ജില്ലകളിലും പരാതികളുണ്ട്.
കെഎസ്‌യു ജില്ലാ പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തൃശൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനായും പ്രവൃത്തിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിലെ താമസക്കാരൻ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്. കമ്പനികളുടെയും പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
<br>
TAGS : ARRESTED | SCAM
SUMMARY : Investment Fraud. KPCC Secretary C.S. Srinivasan arrested