ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. തിരച്ചിലിന് ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച ഷിരൂരിൽ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചിട്ടുണ്ട്. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം ഷിരൂരിൽ ഇപ്പോൾ സാധ്യമല്ലെന്നും അടുത്ത ആഴ്ചയോടെ ഇതിനുള്ള സാഹചര്യം അനുകൂലമാകുമെന്നും കമ്പനി എം.ഡി പറഞ്ഞു.
വ്യാഴാഴ്ച നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ പരിശോധയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അടിയൊഴുക്ക് കൂടിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഈ ആഴ്ചയും അടുത്ത ആഴ്ചയും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും ഉണ്ട്. പുഴയിലെ അടിയൊഴുക്കിന്റെ നിലവിലെ സാഹചര്യം നാവിക സേന ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിന് കൈമാറും.
ഇതനുസരിച്ചാകും സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ ഉടന്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, അർജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പുഴയിലെ ഒഴുക്കും കാലാവസ്ഥയും അനുകൂലമാണെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മറ്റു സാങ്കേതിക തടസങ്ങളില്ല. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 16–നായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തി വെച്ചത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun to restart soon, drudger to be bought next week