ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ നീളാൻ സാധ്യത. സെപ്റ്റംബര്‍ 15ന് ശേഷം ഡ്രഡ്ജര്‍ എത്തിക്കാനാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഡ്രഡ്ജറുമായി സെപ്റ്റംബര്‍ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.
കാറ്റും മഴയും പുഴയിലെ ഒഴുക്കും നിരീക്ഷിച്ചാണ് തീരുമാനം. മൂന്ന് ദിവസത്തെ തിരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രഡ്ജര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി എം ഡി പറഞ്ഞു. കാറ്റും മഴയും തടസ്സമായതിന് പിന്നാലെ ഡ്രഡ്ജര്‍ വെസല്‍ എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നായിരുന്നു ഷിപ്പിംഗ് കമ്പനി അറിയിച്ചത്. ഗോവയിലും കാര്‍വാര്‍ ഉള്‍പ്പെടെയുള്ള തീരദേശ കര്‍ണാടകയിലും സെപ്റ്റംബര്‍ 11 വരെ യെല്ലോ അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അർജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun in Shiroor Landslide to be delayed soon