ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കി. ബെളഗാവി ഖാനാപുർ താലൂക്കിലാണ് സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. ഇരുവരും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽക്കാർ കണ്ടെത്തിയത്. ഫ്ളാവിയയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലുമാണ് കണ്ടെടുത്തത്.
ഡീഗോ ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി ഡീഗോ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. തന്റെ സിംകാർഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങൾക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങൾ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി.
തുടർന്ന് അനിൽ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ ശേഖരിച്ചു. 50 ലക്ഷത്തിൽ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ വ്യക്തമാക്കി. സ്വർണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഡീഗോ. മക്കളില്ലാത്ത ദമ്പതിമാർ ഒറ്റയ്ക്കായിരുന്നു താമസം. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നന്ദഗഢ് പോലീസ് കേസെടുത്തു.
TAGS: CYBER CRIME | DEATH
SUMMARY: Senior couples commits suicide fearing cyber fraudsters