കാസറഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടോൾ നൽകാതെ വാഹനയാത്രക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ വാഹനത്തിൽ ഫാസ്‌റ്റ് ടാഗ് ഉണ്ടെന്ന് യാത്രക്കാരും വ്യക്തമാക്കി.
ജീവനക്കാരെ മർദിച്ച മൂന്ന് പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു. ടോൾ പ്ലാസ ജീവനക്കാർ നൽകിയ പരാതിയിൽ കാർ യാത്രക്കാരായ ഉള്ളാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെക്ക് പോവുകയായിരുന്ന കാർ ടോൾ ഗേറ്റിൽ പണം നൽകുന്നതിനു മുമ്പ് മുന്നോട്ട് പോയത് ജീവനക്കാർ ചോദ്യം ചെയ്തു.
ഇതോടെ കാർ യാത്രക്കാർ പുറത്തിറങ്ങി ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ ടോൾ പ്ലാസ ജീവനക്കാരായ കർണാടക ഹെബ്രി സ്വദേശി മനു, ഉത്തർപ്രദേശ് സ്വദേശി സുധം ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS: KARNATAKA | ATTACK
SUMMARY: Toll plaza employees attacked by car passengers at thalappady