തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സുധീഷ്, ശ്യം, നിധീഷ്, നന്ദീഷ്, രജ്ഞിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു, സജിൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.
മംഗലപുരം സ്വദേശി സുധീഷിനെ 2021 ഡിസംബർ 11നാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തൽ. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികൾ തുടർന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിധി സമൂഹത്തിന് നല്ല സന്ദേശം നൽകുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി പറഞ്ഞു. ക്രൂരമായ കൊലപാതകം നടത്തി സാക്ഷികളെ സ്വാധീനിച്ച് രക്ഷപെടാം എന്ന് ഇനി ആരും കരുതണ്ട എന്നതാണ് സന്ദേശം. നേരത്തെ നിരവധി കേസുകളിൽ സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെട്ടിട്ടുള്ളതാണ് ഇവരുടെ ചരിത്രം. ആ ചരിത്രം തിരുത്തി എഴുതുന്നതാണ് നിലവിലെ വിധി
ഒന്നാം പ്രതിയാണ് ശരീരഭാഗം വെട്ടിയെടുത്ത് ക്രൂരമായ കുറ്റകൃത്യം നടത്തിയത്. മൂന്നാം പ്രതി ഒട്ടകം രാജേഷ് പതിനെട്ടോളം കേസുകളിൽ പ്രതി. ഈ രണ്ടുപേർക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു. മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണ്. എന്താണ് കാരണമെന്ന് പോലും അറിയില്ല. തനിക്കുണ്ടായ വിഷമം പ്രതികൾക്ക് വധശിക്ഷ നൽകേണ്ട തരത്തിൽ ആയിരുന്നുവെന്നും ലീല പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി നിരാകരിച്ചെങ്കിലും വിധി നിരാശാജനകമല്ല. സാക്ഷികളെ എല്ലാം ഭീഷണിപ്പെടുത്തി മൊഴി മാറ്റിയാണ് ഉണ്ടായത്. 7 സാക്ഷികളിൽ ഒരാളെ കൊണ്ട് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുപ്പിക്കാൻ സാധിച്ചത് എന്നും പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി പറഞ്ഞു.
<br>
TAGS : POTHENCODE MURDER
SUMMARY : Pothencode Sudheesh murder case: All accused sentenced to life imprisonment