ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊല നടന്നത്. ചന്ദ്പാഷയുടെ മക്കളായ മുഹമ്മദ് ഇഷാഖ്(8), മുഹമ്മദ് ജുനൈദ്(6) എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊലനടത്തിയ ചന്ദ്‌പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകം. ഇരുമ്പു വടി കൊണ്ട് അടിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. തലയ്ക്കേറ്റ് ഗുരുതര പരുക്കാണ് കുട്ടികളുടെ മരണത്തിന് കാരണമായത്.
കെട്ടിടനിർമാണത്തൊഴിലാളിയായ ചന്ദ്‌പാഷയും വസ്ത്രനിർമാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും മൂന്നുമക്കളും പാഷയുടെ അമ്മയ്ക്കും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുമായി സ്ഥിരമായി വഴക്കുണ്ടാക്കുന്ന കാസിം അടുത്തിടെ ബഹളമുണ്ടാക്കുകയും വീടുവിട്ടുപോകുകയുംചെയ്തിരുന്നു. ചന്ദ് പാഷ തമിഴ്‌നാട്ടിൽ എത്തി അവിടെനിന്ന് സഹോദരനെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കാസിം മാനസിക പ്രശ്നം ഉള്ളയാളാണെന്നാണ് കുടുംബം പറയുന്നത്.
SUMMARY: Man beats two of his nephews to death with hammer in Bengaluru