റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് മടങ്ങാം. 20 വര്‍ഷമായി ജയിലില്‍ കഴിയുമായിരുന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നല്‍കിയത്. ജനകീയ ക്യാമ്പെയ്‌നിലൂടെയാണ് ധനസമാഹരണം നടത്തിയത്.
സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുള്ള മകന്‍ മരിച്ച സംഭവത്തില്‍ പബ്ലിക് റൈറ്റ്‌സ് കേസില്‍ 20 വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്.
കേസില്‍ റഹീമിനു മേല്‍ ചുമത്തപ്പെട്ട വധശിക്ഷ 2024 ജൂലൈ രണ്ടിന് റിയാദ് കോടതി റദ്ദാക്കിയിരുന്നു. ഹൗസ് ഡ്രൈവര്‍ വീസയില്‍ ജോലി തേടി 2006 നവംബറിലാണു റിയാദിലേക്കു പോയത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം (2006 ഡിസംബര്‍ 26) റഹീമിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു.
SUMMARY: After 20 years of waiting; Abdul Rahim released from prison
















