ധകുവാഖാന: സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ഞായറാഴ്ച കേരളവും സർവീസസും ഏറ്റുമുട്ടും. ആസാമിലെ ധകുവാഖാനയില്‍ നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് ഒന്നിന് ആരംഭിക്കും. കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയ കേരളം ഇക്കുറി വമ്പന്‍ കുതിപ്പോടെയാണ് വീണ്ടും ഫൈനലിലെത്തിയിരിക്കുന്നത്. ടൂർണമെന്റ് ഫൈനലിലേക്കുള്ള വഴിയിൽ ഏഴ് മത്സരങ്ങൾ കളിച്ച കേരളം ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്. അതാവട്ടെ സർവിസസിനോടും. എട്ടാം മത്സരത്തിൽ ജയിക്കുന്നവർക്ക് കിരീടവുമായി മടങ്ങാമെന്ന് ചുരുക്കം
നിലവിലെ ഫോമും മത്സരഫലങ്ങളും പരിശോധിച്ചാൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്-അപ്പ് ആയ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചിൽ മൂന്നു മത്സരങ്ങളും ജയിച്ച കേരളം തോൽവി അറിഞ്ഞത് അപ്രധാനമായിരുന്ന ഒരു മത്സരത്തിൽ മാത്രമാണ്. എന്നാൽ ആ തോൽവി സംഭവിച്ചത് ഫൈനലിലെ എതിരാളികളായ സർവീസസിനെതിരെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ആസാമിനെ 3–0 ന് തോൽപ്പിച്ചതിനു ശേഷം സെമി ഫൈനലിൽ പഞ്ചാബിനെ 4–0 ന് കീഴടക്കിയാണ് കേരളം തുടർച്ചയായി രണ്ടാമത്തെ ഫൈനലിൽ എത്തിയത്.
അതേസമയം പ്രീലിമിനറി ഘട്ടത്തിൽ നിന്ന് തുടങ്ങിയ യാത്രയിലൂടെയാണ് സർവീസസിന് ഫൈനലിൽ എത്താനായത്. ഗോവ, കര്‍ണാടക, ലക്ഷദ്വീപ് എന്നിവരെ തകര്‍ത്തു ഗ്രൂപ്പ് ഘട്ടത്തിലെത്തിയ പട്ടാളക്കാർ നിർണ്ണായക മത്സരത്തിൽ കേരളത്തെ 1–0 ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് എത്തി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ബംഗാളിനെ പെനാൽറ്റി വഴി അട്ടിമറിച്ച അവർ സെമിഫൈനലിൽ റെയിൽവേയെ 2–0 ന് തോൽപ്പിച്ചു. ഇതിന് മുമ്പ് കേരളം സന്തോഷ് ട്രോഫി ജേതാക്കളായത് 2021-22ലാണ്. അന്ന് ഫൈനല്‍സ് മത്സരങ്ങള്‍ നടന്നത് കേരളത്തിലായിരുന്നു.
SUMMARY: Santosh Trophy final today















