തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനു പിന്നാലെ പാളയത്ത് എസ്എഫ്ഐ-കെഎസ്യു ഏറ്റുമുട്ടൽ. എസ്എഫ്ഐയുടെ വിജയ ആഘോഷ പ്രകടനത്തിനിടയിലാണ് സംഘർഷത്തിന്റെ തുടക്കം. കെഎസ്‍യു പ്രവർത്തകർ കല്ലെറിയുകയും പോലീസിന്റെ വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു. സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥിതി ശാന്തമാക്കാൻ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സംഘര്‍ഷം രാക്ഷമായതോടെ സിപിഎം നേതാക്കളായ എ.എ.റഹിം, എം. വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി കെഎസ് യു പ്രവർത്തകർ തങ്ങൾക്കെതിരേ അക്രമം നടത്തിയപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കി നിന്നെന്ന് എസ്എഫ്ഐ ആരോപിച്ചു. പോലീസിന്റെയും കെഎസ് യു പ്രവർത്തകരുടെയും ആക്രമണത്തിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റെന്നും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അറിയിച്ചു.
തെരഞ്ഞെടുപ്പിൽ കേരള സർവകലാശാല യൂണിയൻ ഭരണമാറ്റം കൂടാതെ എസ്എഫ്ഐ നിലനിർത്തിയിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെ ലഭ്യമായിരുന്ന 37 സീറ്റുകളിൽ 35 എണ്ണത്തിലും വൻ വിജയം നേടിയാണ് എസ്എഫ്ഐ ഭരണം നിലനിർത്തിയത്. ചെയർമാൻ പദവി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ മികച്ച ഭൂരിപക്ഷം സ്വന്തമാക്കി. പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി എസ്എഫ്ഐയുടെ ശിവ എസ്. തിരഞ്ഞെടുക്കപ്പെട്ടു. ആകെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണത്തിൽ മാത്രമാണ് കെഎസ്‍യുവിന് ജയിക്കാൻ കഴിഞ്ഞത്. കെഎസ്‍യുവിന്റെ ഫാത്തിമ ഫർഹയാണ് ഈ വൈസ് ചെയർപേഴ്സൺ സീറ്റ് നേടിയത്. തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ കൊണ്ട് കെഎസ്‍യുവിന് തൃപ്തിപ്പെടേണ്ടിവന്നു.
SUMMARY: SFI-KSU activists clashed with each other in Palayam
SUMMARY: SFI-KSU activists clashed with each other in Palayam
















