മംഗളൂരു ആൾക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് പുൽപള്ളി സ്വദേശി, മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ്‌ മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം. അഷ്‌റഫിന്റെ ബന്ധുക്കളെ കണ്ടെത്തിയതായും മൃതദേഹം കൈമാറിയതായും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് ഇന്നലെ തിരിച്ചു. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് അഷ്‌റഫെന്ന് വീട്ടുകാര്‍ പറഞ്ഞു.

വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. ഇതിനായി പലയിടത്തും ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച മംഗളൂരുവിലെ കുടുപ്പുവിൽ പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേയാണ് സംഭവം. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഇത് ഒരു യുവാവ് ചോദ്യം ചെയ്തു. തുടർന്ന് ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്.

സംഭവത്തെ തുടർന്ന് മം​ഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ​ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

TAGS: KARNATAKA | MOB LYNCHING
SUMMARY: Pulpally native killed in mob lynching at Mangalore

LEAVE A REPLY

Please enter your comment!
Please enter your name here