ബെംഗളൂരു: ഭരണകൂട ഭീകരതയ്ക്കെതിരെ മനുഷ്യ പക്ഷത്തുനിന്ന് കൊണ്ട് മലയാള സിനിമയ്ക്ക് അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ എന്ന് നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര. പുരോഗമന കലാസാഹിത്യ സംഘം (പുകസ) ബെംഗളൂരു സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ‘നവ സിനിമയുടെ വർത്തമാനം’ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുകയായിരുന്നു മധു ഇറവങ്കര.
മനുഷ്യൻ്റെ വ്യഥകളും സഹനങ്ങളും ദുരവസ്ഥകളും ദൃ ശ്യവൽക്കരിച്ചുകൊണ്ട് സങ്കടൽതീരത്തുനിന്നുള്ള നിലവിളികൾ നമ്മെകേൾപ്പിച്ച, കാലത്തെ അതിജീവിക്കുന്ന അനശ്വര സിനിമകൾ നമുക്കു സമ്മാനിച്ച ഷാജി എൻ കരുൺ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് തൻ്റെ ചിത്രങ്ങളിലൂടെ നടത്തിയത്. നമ്മുടെ ചലചിത്രനിരൂപകരും പ്രേക്ഷകരും അദ്ദേഹത്തിൻ്റെ സിനിമകളെ അവ അർഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂർണ്ണമായും ദൃശ്യമാദ്ധ്യമത്തിലൂടെണ് ഷാജിയുടെ സിനിമകൾ അനുവാചകനുമേൽ പെയ്തിറങ്ങുന്നത്. അദ്ദേഹം നമ്മുടെതന്നെ ജീവിതങ്ങളെയാണ് ഫ്രെയ്മിലേയ്ക്കു പകർത്തിയത്. ചലചിത്രത്തെ സമഗ്രതയിൽ നമ്മെ അനുഭവിപ്പിക്കുകയും കലാനുഭൂതിയുടെ ഗോപുരങ്ങളിലേറ്റുകയുമായിരുന്നു ഈ ചലചിത്രകാരൻ.
മലയാളസിനിമയ്ക്ക് മികവുറ്റ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. നവതരംഗത്തിലൂടെ വന്ന ആധുനികതയും പിന്നെ ഉത്തരാധുനികതയും കടന്ന് മലയാളസിനിമയുടെ വർത്തമാനകാലം സത്യാനന്തരകാലത്തിലെത്തിനിൽക്കുമ്പോൾ ഇന്ത്യൻസിനിമയിൽ മലയാളം ആർജ്ജിച്ചെടുത്ത അധീശത്വം നമുക്ക് നഷ്ടപ്പെടുകയാണ്. ഈ നഷ്‍ടപ്പെട്ട പഴുതിലൂടെയാണ് അസത്യത്തെ സത്യമായി അവതരിപ്പിച്ച “കേരള സ്റ്റോറി” കൾ കടന്നു വരുന്നത്. “കേരള സ്റ്റോറി”കളുടെ പരോക്ഷമായ ആവർത്തനമാണ് മലയാള സിനിമകളിൽ പലതും. മലയാളിയുടെ ജീവിതത്തോടു പുറംതിരിഞ്ഞു നിൽക്കുന്ന , മൂല്യബോധം നഷ്ടപ്പെട്ട, സാമ്പത്തികലാഭം മാത്രം ലാക്കാക്കി നിർമ്മിക്കപ്പെടുന്ന സിനിമകളുടെ ഒരു കൂത്തരങ്ങായി മലയാളസിനിമ മാറിയിരിക്കുന്നു. നവമാദ്ധ്യമകാലത്തിൻ്റെ ആസുരതകൾ എല്ലാം പേറി കൊലയുടെയും കൊലവിളിയുടെയും അരാഷ്ട്രീയത്തിന്റെയും ദൃശ്യഭാഷ്യമൊരുക്കുന്ന ഇത്തരം സിനിമകൾ കോടിക്ലബ്ബുകളിലേയ്ക്കുള്ള ഉയരങ്ങൾ താണ്ടുകയാണ്. ഈ തിരത്തള്ളലിലും ഗൗരവതരമായി സിനിമയെ സമീപിക്കുന്ന ചിത്രങ്ങൾ അപൂർവ്വമായി പുറത്തു വരുന്നുണ്ടെങ്കിലും അവയൊന്നും പ്രേക്ഷകരിലെത്തുന്നില്ല എന്നും മധു ഇറവങ്കര പറഞ്ഞു.
തുടർന്ന് സുധാകരൻ രാമന്തളി, ഡെന്നിസ്പോൾ, ആർ വി ആചാരി, കെ ആർ കിഷോർ, സുദേവ് പുത്തൻചിറ, ബി എസ് ഉണ്ണികൃഷ്ണൻ, പൊന്നമ്മ ദാസ്, മണി ചാവക്കാട് എന്നിവർ സംസാരിച്ചു. പുകസ ബെംഗളൂരു പ്രസിഡന്റ് വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി മധു ഇറവങ്കരയെ പരിചയപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി പ്രശസ്ത എഴുത്തുകാരനായിരുന്ന എം പി നാരായണ പിള്ളയുടെ ‘യാത്രക്കിടയിൽ’ എന്ന കഥയുടെ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ടെലിഫിലിം പ്രദർശിപ്പിച്ചു. ട്രഷറർ പി പി പ്രദീപ് നന്ദി പറഞ്ഞു.
SUMMARY: Shaji N Karun Remembrance Conference organized by Pukasa Bengaluru
















