‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍
![]()
1990ൽ ബാംഗ്ലൂർ അലയൻസിൽ സംഘടിപ്പിച്ച അഖിലേന്ത്യാ കരാട്ടെ ടൂർണമെന്റ്റിൽ വെച്ചാണ് ഇന്ത്യയിലെ ആദ്യ കരാട്ടെ കൂട്ടായ്മയായ ‘ഫിസ്‌റ്റ് ഇന്ത്യ’ രൂപം കൊണ്ടത്. കരാട്ടെ രംഗത്തു പ്രവർത്തിക്കുന്നവർക്കു പരസ്‌പരം ബന്ധപ്പെടാൻ ഒരു ഏകീകൃത സംഘടന ഉണ്ടായിരുന്നില്ല. നിലവിലുള്ള കരാട്ടെ സ്പോർട്സ് ടൂർണമെൻ്റിൽനിന്നു വ്യത്യസ്‌തമായി ഫുൾ കോൺടാക്റ്റ് ടൂർണമെന്ററിനാണു ഫിസ്റ്റ് ഇന്ത്യ ഊന്നൽ നൽകിയത്. കരാട്ടെ സ്പോർട്‌സ് ടൂർണമെൻ്റ് മത്സരങ്ങളിൽ മത്സരാർഥികൾ ലെതർ ഗാർഡ് ധരിക്കും. ലെതർ ഗാർഡ് ഉപയോഗിക്കാത്ത ഫുൾ കോൺടാക്റ്റ് മത്സരത്തിൽ ശരീരത്തിൽ ക്ഷതമേൽക്കും. മുറിവും ക്ഷതവും ഏൽക്കാൻ സാധ്യതയുള്ള ഫുൾ കോൺടാക്റ്റ് ടൂർണമെന്റ് ഒരർഥത്തിൽ നേരിട്ടുള്ള ഫൈറ്റിംഗാണ്. എന്നാൽ ഇതിനു സമയപരിധിയുണ്ട്. നോക്കൗട്ട് ടൂർണമെൻറിൽ പല റൗണ്ടിൽ നടക്കുന്ന മത്സരത്തിൽ എതിരാളിയെ പൂർണമായി പരാജയപ്പെടുത്തണം. ഫിസ്‌റ്റ് ഇന്ത്യ നടത്തിയ ഫുൾ കോൺടാക്റ്റ് ടൂർണമെന്റുകൾ ആയോധന കലാരംഗത്തുള്ളവർക്ക് ഉത്സവമായിരുന്നു. മൂന്നും നാലും ദിവസങ്ങൾ നീണ്ടുനിന്നിരുന്ന ടൂർണമെന്റുകളിൽ അവസാന ദിവസം മാസ്റ്റർമാർ മാറ്റുരയ്ക്കുന്ന അഭ്യാസ പ്രകടനങ്ങളായിരുന്നു. അതുതന്നെയായിരുന്നു ഫിസ്‌റ്റ് ഇന്ത്യയുടെ പ്രത്യേകതയും.
പ്രമുഖ കരാട്ടെ മാസ്റ്റർമാരുടെ നിർബന്ധപ്രകാരം ഫിസ്‌റ്റ് ഇന്ത്യ മറ്റു സ്ഥലങ്ങളിലും ടൂർണമെൻ്റുകൾ സംഘടിപ്പിച്ചു. ബോംബെ, കോയമ്പത്തൂർ, ബൽഗാം, നിപ്പാനി, ലാത്തൂർ, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ടൂർണമെൻ്റുകൾ വൻ വിജയമായി. 1992ൽ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കരാട്ടെ ടൂർണമെൻറിൽ സൂപ്പർസ്റ്റാർ ഡോ. വിഷ്ണുവർധനായിരുന്നു മുഖ്യാതിഥി. വളരെ വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ഓണറ്റി ബ്ലാക്ക് ബെൽറ്റ് നൽകി ഫിസ്റ്റ് ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. അയ്യായിരത്തിൽപ്പരം കരാട്ടെ പ്രേമികൾ ടൂർണമെന്റ്റ് കാണാനെത്തിയിരുന്നു. മലേഷ്യയിലെ ഇന്റർനാഷണൽ കരാട്ടെ മാസ്റ്റർ റിക്കിവോങ്ങ് ആയിരുന്നു ചീഫ് റഫറി.
രാജീവ് ഗാന്ധിയുടെ അവിചാരിത വേർപാടു ഞാനറിഞ്ഞതു തൃശ്ശൂരിൽനിന്നു തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ്. മുല്ലശ്ശേരിയിലെ സുവ്രതൻ ഗുരുക്കളെ കാണാനാണു ബാംഗ്ലൂരിൽനിന്നു തൃശ്ശൂരിലെത്തിയത്. വീട്ടിൽ വെച്ചുതന്നെയാണ് അദ്ദേഹം കളരിയും കരാട്ടെയും പഠിപ്പിക്കുന്നത്. ഭാര്യ ബിന്ദുവും ബ്ലാക്ക് ബെൽറ്റാണ്. പിറ്റേദിവസം ഉച്ചയോടെ ഗുരുവായൂരെത്തി. അവിടെയുള്ള കരാട്ടേ സുഹൃത്തുക്കളെയും കണ്ട് സന്ധ്യയോടെയാണു തലശ്ശേരിക്കു പുറപ്പെട്ടത്.
രാജീവ്ജിയുടെ വധത്തിൽ പ്രതിഷേധിച്ചു ഫറോക്കിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. ഫറോക്കിൽനിന്നു കോഴിക്കോട്ടേക്ക് ഏകദേശം 16 കിലോമീറ്റർ നടക്കുകയായിരുന്നു. അന്നു ലോഡ്‌ജിൽ താമസിച്ചു പിറ്റേദിവസം അശോകൻ്റെ പെങ്ങൾ ലതയുടെ കോഴിക്കോട് പുതിയറയിലുള്ള വീട്ടിലേക്കു പോയി. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നതിനാൽ അവരുടെ വീട്ടിൽനിന്നാണു ഭക്ഷണം കഴിച്ചത്.
ഇന്ദിരാ ഗാന്ധിയെ പോലെ രാജീവ് ഗാന്ധി എന്ന രാജീവ് രത്ന ഗാന്ധിയെയും ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. 1989ൽ ബാംഗ്ലൂർ ശ്രീ കണ്ഠ്‌ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വെച്ചായിരുന്നു അത്. കരാട്ടെ പരിശീലിച്ചിരുന്ന ഞങ്ങൾ രാജീവ്ജിയുടെ പരിപാടിയുള്ളതിനാൽ അവിടെത്തന്നെ നിൽക്കുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ രാജീവ് ഗാന്ധി 40-ാം വയസ്സിലാണ് അധികാരമേറ്റത്. ഇന്ദിരാ ഗാന്ധിയുടെ ആകസ്‌മിക വേർപാടിനെ തുടർന്ന് 1984 ഓഗസ്റ്റ് 31ന് അദ്ദേഹം പ്രധാനമന്ത്രിയായി. 1991 മേയ് 21നു തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ 47-ാം വയസ്സിലായിരുന്നു രാജീവ്‌ജിയുടെ ദാരുണാന്ത്യം.
1992ൽ കരാട്ടെ സംബന്ധമായി ബൽഗാമിൽ പോയ സമയത്താണ് അച്ഛനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞു ഞാൻ കോഴിക്കോട്ട് എത്തിയപ്പോഴുള്ള രംഗം ദയനീയമായിരുന്നു. അച്ഛനും മറ്റു നിരവധി രോഗികളും ആശുപത്രി വരാന്തയിൽ വെറും പായയിലാണു കിടന്നിരുന്നത്. ഡോക്ടറെ കണ്ടു വിവരം അന്വേഷിച്ചപ്പോഴാണ് അച്ഛന്റെ നില അതീവ ഗുരുതരമാണെന്നു മനസ്സിലായത്. അച്ഛൻ മൂന്നു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്‌ടർ പറഞ്ഞപ്പോൾ ഞാൻ മാനസികമായി വല്ലാത്ത അവസ്ഥയിലായി.
ശസ്ത്രക്രിയ നടത്തിയാലും വിജയസാധ്യത ഇല്ലെന്നായിരുന്നു പ്രൊഫസറുടെ അഭിപ്രായം. വയറ്റിൽ ട്യൂമറുള്ള വിവരം മറ്റുള്ളവരെ അറിയിക്കാതെ അച്ഛൻ വർഷങ്ങളോളം മണിപ്പാലിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു. പുണ്ണുകൊണ്ടുള്ള വയറു വേദനയെന്നാണ് അച്ഛൻ എല്ലാവരോടും പറഞ്ഞത്. നിർബന്ധമായും ശസ്ത്രക്രിയ വേണമെന്നു മണിപ്പാലിലെ ഡോക്ടർ പറഞ്ഞകാര്യം മറച്ചുവെച്ച് അച്ഛൻ പിന്നീടു തലശ്ശേരിയിലെ ഡോ. സഹദേവനെയാണു കാണിച്ചത്.
ശസ്ത്രക്രിയ നടത്തുന്നതാണു നല്ലതെന്ന എന്റെ അഭിപ്രായത്തോട് ആദ്യം ആരും യോജിച്ചില്ല. ബാലാപ്പനും ചെറുവാഞ്ചേരിയിലെ കോൺഗ്രസ് നേതാവ് മുല്ലോളി കൃഷ്‌ണൻ മാസ്റ്ററും മറ്റുള്ളവരും ശസ്ത്രക്രിയ വേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. മൂന്നു മാസമെങ്കിൽ മൂന്നു മാസം ജീവിക്കട്ടെ എന്ന നിലപാടായിരുന്നു അവർക്ക്. അച്ഛൻ്റെ ആഗ്രഹവും അതുതന്നെയായിരുന്നു. ഒടുവിൽ എല്ലാവരും എൻ്റെ തീരുമാനത്തിനു വിട്ടു. അനുജൻ രാജുവിനും അമ്മയ്ക്കും എന്നോടുള്ള വിശ്വാസം നേരിട്ടറിഞ്ഞ സന്ദർഭമായിരുന്നു അത്. ശസ്ത്രക്രിയ നടത്തണമെന്ന എൻ്റെ തീരുമാനത്തോട് അവർ പൂർണമായും യോജിച്ചു. മറ്റു വഴികളില്ലാതെ അച്ഛനും സമ്മതം മൂളി.
ശസ്ത്രക്രിയക്കു ദിവസം നിശ്ചയിച്ചു. ഒരാഴ്ചയോളം സമയമുള്ളതിനാൽ ഞാൻ ബാംഗ്ലൂരിലേക്കു മടങ്ങി. ബാംഗ്ലൂരിലെ കാര്യങ്ങളെല്ലാം ഏർപ്പാടു ചെയ്യുന്നതിന് ഇടയിലാണു പിറ്റേന്നു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച വിവരം അറിഞ്ഞത്. അന്നു രാത്രിതന്നെ ഞാൻ കോഴിക്കോട്ടേക്കു പുറപ്പെട്ടു. ബസിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ബസ് ഇഴഞ്ഞു നീങ്ങുന്നതായാണ് തോന്നിയത്. ഇടയ്ക്കു ടയർ പഞ്ചറായി കുറേ സമയം അങ്ങനെയും പാഴായി. ബാംഗ്ലൂരിൽനിന്നു രാത്രി പുറപ്പെടുന്ന ബസ് സാധാരണ രാവിലെ ആറു മണിക്കാണു കോഴിക്കോട്ട് എത്തുക. എന്നാൽ, അന്നു ബസ് വളരെ വൈകിയിരുന്നു. എത്താൻ താമസിച്ചതിനാൽ ഞാനാകെ അസ്വസ്ഥനായി.
ആശുപത്രിയിൽ എത്തിയ ഞാൻ വാർഡിലേക്ക് ഓടുകയായിരുന്നു. അവിടെയെത്തുമ്പോൾ അച്ഛനെ സ്ട്രെച്ചറിൽ കിടത്തി ഓപ്പറേഷൻ തിയേറ്ററിലേക്കു കൊണ്ടുപോകുകയായിരുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം കണ്ണെടുക്കാതെ മുഖത്തേക്കു നോക്കി. അച്ഛന്റെ കയ്യും പിടിച്ചു ഞാൻ ഓപ്പറേഷൻ തിയേറ്ററിൻ്റെ കവാടം വരെ പോയി. കൈ വിടാൻ ശ്രമിച്ചപ്പോൾ അച്ഛൻ പിടിത്തത്തിന്റെ ശക്തി കൂട്ടി. ഞാൻ ബലമായി കൈ വലിച്ചെടുക്കുകയായിരുന്നു. മിനിറ്റുകൾക്കു മണിക്കൂറിൻ്റെ ദൈർഘ്യമാണ് അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വിജയകരമായി. ഡോക്‌ടർ മൂന്നു മാസം മാത്രം ആയുസ്സ് വിധിച്ച അച്ഛൻ പിന്നീടു 13 വർഷം ജീവിച്ചു. പ്രൊഫസർ ഒഴിഞ്ഞുമാറിയിട്ടും ഓപ്പറേഷൻ ചെയ്യാൻ മുൻകൈയെടുത്ത ഡോ. മുഹമ്മദിനെ നന്ദിയോടെ ഓർമിക്കുന്നു. അദ്ദേഹമാണു പ്രൊഫസറെക്കൊണ്ട് ഓപ്പറേഷൻ നടത്താൻ സമ്മതിപ്പിച്ചത്.
ഈ സമയത്തു മാനസികമായും സാമ്പത്തികമായും ഏറെ തളർന്നിരുന്ന എനിക്ക് ആശ്വാസമായത് പി എസ് നാരായണനും സുജുവുമാണ്. നാരായണനാണു കോർപ്പറേഷൻ ബാങ്കിൽ നിന്നു വായ്പ ശരിയാക്കി തന്നത്. ജാമ്യം നിന്നതു സുജുവും.
ഗുരുദത്താണു സുജുവിനെ കല്യാണം കഴിച്ചത്. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ബാംഗ്ലൂർ ആര്യ സമാജത്തിൽ വെച്ചാണു നടന്നത്. സുജുവിൻ്റെ ബന്ധുസ്ഥാനത്തു ഞാനാണ് എല്ലാ കാര്യങ്ങളും ചെയ്തത്. വിവിധ മതത്തിൽ പെട്ടവർ ഹിന്ദുക്കളായി കല്യാണം കഴിക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. ഹിന്ദുക്കൾ പരസ്‌പരമുള്ള കല്യാണവും ഇവിടെ നടക്കുന്നുണ്ട്. വരുൺ, അപൂർവ എന്നിവരാണ് ഇവരുടെ മക്കൾ. എൻ്റെ മക്കൾക്ക് അവർ സ്വന്തം സഹോദരങ്ങളാണ്. 2019ൽ വരുണിന്റെയും 2020ൽ അപൂർവയുടെയും കല്യാണം കഴിഞ്ഞു.
പി എസ് നാരായണനും ഷീലയും സുജുവും മറ്റും കുയിമ്പിൽ വന്നിരുന്നു. കളരി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇവരെ ഞാൻ വിശ്വനാഥൻ ഗുരുക്കളുടെ കോടിയേരിയിലുള്ള കളരിയിൽ കൊണ്ടുപോയി അഭ്യാസങ്ങൾ കാണിച്ചിരുന്നു. നാട്ടിലെ കറക്കത്തിനുശേഷം ഞങ്ങൾ കുടകിലേക്കാണു പോയത്. ഷീലയുടെ സഹോദരി മഞ്ജുളയുടെ ഭർത്താവ് ഭാസ്‌കർ ഐഎഎസ് കുടകിൽ കലക്ടറായിരുന്നു. അദ്ദേഹത്തിൻ്റെ മടിക്കേരിയിലെ ബാംഗ്ലാവിൽ ഞങ്ങൾ പല പ്രാവശ്യം താമസിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1150 മീറ്റർ ഉയരത്തിലാണു വളരെ സുന്ദരമായ ഈ സ്ഥലം.
പുണ്യവാഹിനി കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരിയും വർണാഭമായ ടിബറ്റൻ കോളനിയും കുടകിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഞങ്ങൾ ഈ അവസരത്തിൽ സന്ദർശിച്ചു. ഇക്കിളിപ്പെടുത്തുന്ന കുളിരും പച്ചപ്പട്ടുടുത്ത പ്രകൃതിഭംഗിയും വെള്ളച്ചാട്ടവും അമ്പലക്കുളത്തിൽ നുരഞ്ഞു പൊങ്ങുന്ന മീനുകളും കുടകിലെ വേറിട്ട കാഴ്‌ചയാണ്.
കാവേരി നദിയുടെ ഭാഗമായ കൊളഗൽ ശിവസമുദ്ര വെള്ളച്ചാട്ടം വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രമാണ്. വലിയ പൈപ്പിലൂടെ താഴോട്ടു പതിക്കുന്ന വെള്ളത്തിൻ്റെ ശക്തിയിൽ കറങ്ങുന്ന മോട്ടോർ ഘടിപ്പിച്ച ജനറേറ്ററിൽ നിന്നാണു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇതെന്നെ മൂന്നാം ക്ലാസിൽ കറണ്ടിനെ പറ്റി പഠിപ്പിച്ച കാര്യം ഓർമിപ്പിച്ചു. വെള്ളത്തിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്നു എന്നായിരുന്നു അന്നു പഠിപ്പിച്ചത്. എന്നാലതു തികച്ചും വാസ്തവ വിരുദ്ധമാണ് എന്ന് ഇവിടെ കാണാൻ കഴിയും.
കുടകിൽ നിന്നു തുംകൂർ ജില്ലാ കലക്‌ടറായി നിയമിതനായ ഭാസ്കർ പിന്നീടു കർണാടക ഇലക്ഷൻ കമ്മീഷണറായി. അദ്ദേഹം ഹാന്റ്ലും കോർപ്പറേഷൻ്റെ എംഡിയായിരുന്നപ്പോൾ 2004ൽ നടത്തിയ ഹാൻ്റ് ലൂം എക്‌പോയിൽ കളരി പ്രദർശനവും എന്റെ കരാട്ടെ ഡെമോൺസ്ട്രേഷനും ഉണ്ടായിരുന്നു. വിശ്വനാഥൻ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു കളരി പ്രദർശനം.
കോർപ്പറേഷൻ ബാങ്ക് ഉദ്യോഗസ്ഥനായ പി എസ് നാരായണനും ഷീലയും പ്രണയത്തിലായിരുന്നു. 1991 ജനുവരിയിലാണ് ഇവർ വിവാഹിതരായത്. തിരുപ്പതിയിൽ വെച്ചായിരുന്നു കല്യാണം. മദ്രാസ്സിൽ പോയി നാരായണൻ്റെ മാതാപിതാക്കളെയും സഹോദരിമാരെയും അവരുടെ ഭർത്താക്കന്മാരെയും കൂട്ടിയാണു ഞങ്ങൾ തിരുപ്പതിക്കു പോയത്. ഈ രീതിയിലുള്ള കല്യാണം ഞാൻ ആദ്യമായാണ് കണ്ടത്. ജീവിതം മടുത്തു കാശിയിലേക്കു പുറപ്പെട്ട പയ്യനെ വഴിക്കു വെച്ച് പെണ്ണിൻ്റെ അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു മകളെ മംഗലം ചെയ്‌തു കൊടുക്കുന്ന സമ്പ്രദായത്തിന്റെ സങ്കൽപ്പത്തിൽ നടത്തുന്ന വിവാഹ രീതിയാണിത്. നാരായണനും ഷീലയ്ക്കും വിശാഖ, വന്ദിത എന്നീ രണ്ടു പെൺകുട്ടികളാണ്. 2022 ജൂൺ 23നായിരുന്നു മൂത്തമകൾ വിശാഖയുടെ കല്യാണം.
1992 ഏപ്രിൽ 15നായിരുന്നു ഡിലൈറ്റ് ശശിയുടെ പ്രേമ വിവാഹം. ഹൈസ്‌കൂളിൽ വെച്ചു തുടങ്ങിയതാണു സലിലയുമായുള്ള ശശിയുടെ പ്രണയം. ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ ബന്ധുക്കൾ സലിലയെ ബാംഗ്ലൂരിലേക്കു മാറ്റി. കാമുകിയെ നാടു കടത്തിയതറിഞ്ഞു പ്രേമനോടൊപ്പമാണു ശശി ബാംഗ്ലൂരിലെത്തിയത്. രണ്ടു ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണു സലിലയെ ബാട്രായണപുരയിലെ ജ്യേഷ്ഠൻ്റെ വീട്ടിൽ കണ്ടെത്തിയത്. അനുരഞ്ജനം എന്ന നിലയിൽ ഞാൻ അവളുടെ ജ്യേഷ്ഠനുമായി സംസാരിച്ചു. പക്ഷേ, അദ്ദേഹം എന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.
സലിലയെ ബോംബെയിലുള്ള ബന്ധുക്കളുടെ അടുത്തേക്കു മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. പിറ്റേന്ന് അതി രാവിലെ ശശി അവളെ വിളിച്ചിറക്കി കൊണ്ടുവന്നു. ബാംഗ്ലൂർ ആര്യസമാജത്തിൽ വെച്ചാണു ഞാൻ ഇവരുടെ വിവാഹം നടത്തിയത്. ശശി ബാംഗ്ലൂർ സർജാപുരയിൽ കളരി നടത്തുന്നു. കെ രാജേന്ദ്രന്റെ ഓഫീസിലാണു സലില ജോലി ചെയ്യുന്നത്. അഭിനന്ദാണ് ഇവരുടെ ഏകമകൻ.
1991ൽ മൈസൂർ മഹാറാണി കോളേജിലും മൈസൂർ യൂണിവേഴ്‌സിറ്റി ഓപ്പൺ എയർ തിയേറ്ററിലും ഞാൻ കരാട്ടെ ക്ലാസുകൾ നടത്തി. എൽഎൽബി വിദ്യാർഥിനിയായ വാണിയാണ് അവിടെ ക്ലാസുകൾ എടുത്തത്. കവിത, കാവ്യ, മൃദുല എന്നിവരായിരുന്നു സീനിയർമാർ. 1992ലാണു ഞാൻ തൃശ്ശൂരിൽ കരാട്ടെ ക്ലാസുകൾ ആരംഭിച്ചത്. മധു, സുരേന്ദ്രൻ, അബ്ദ്‌ദിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തൃശ്ശൂരിലെ ക്ലാസുകൾ. സംബായി പ്രഭാകരൻ നാമത്തിൻ്റെ കൂടെ പ്രാക്‌ടീസ് ചെയ്തിരുന്ന തൃശ്ശൂരിലെ സംബായി അനിൽ വന്നേരിയുടെ ശിഷ്യന്മാരാണു മധുവും സുരേന്ദ്രനും. അനിലുമായി തെറ്റിപ്പിരിഞ്ഞ ശേഷം മധുവിൻ്റെ നേതൃത്വത്തിലാണ് അവിടെ ക്ലാസുകൾ ആരംഭിച്ചത്. തൃശ്ശൂർ, തൃപ്രയാർ എസ്എൻ കോളേജ്, വലപ്പാട് എന്നിവിടങ്ങളിലായിരുന്നു കരാട്ടെ ക്ലാസുകൾ. അവിടെ ക്ലാസുകൾ തുടങ്ങും മുൻപു ഞാൻ സീനിയറായ അനിൽ മാസ്റ്ററെ വീട്ടിൽ പോയി അനുവാദം വാങ്ങിയിരുന്നു.
1993ലെ ഫിസ്റ്റ് ഇന്ത്യാ ടൂർണമെൻ്റിനിടയിലാണു തൃശ്ശൂരിലെ മധുവും മൈസൂരിലെ മൃദുലയും പ്രണയത്തിലായത്. മധുവിന്റെ ഇടവിട്ടുള്ള സന്ദർശനം മൈസൂരിലെ ക്ലാസിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 1995ൽ ബാംഗ്ലൂർ ഗുരുനാനാക്ക് ഭവനിൽ നടന്ന ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങിനു ശേഷം ഇരു വിഭാഗവും തമ്മിൽ കടുത്ത വാക്കേറ്റമായി. ഇതോടെ രണ്ടുപേരും ക്ലാസിൽ വരാതായി. 1996 ജനുവരി 26നായിരുന്നു മധുവിന്റെയും മൃദുലയുടെയും വിവാഹം. കല്യാണശേഷവും മധു ഉണ്ടാക്കിവെച്ച വിഭാഗീയത അവസാനിച്ചില്ല. ഇതോടെ ഞാൻ തൃശ്ശൂരിലെ ക്ലാസുകൾ നിർത്തി. പിന്നീട് അവർ ക്ലാസുകൾ മദ്രാസിലെ കരാട്ടെ മാസ്‌റ്റർ വസന്തകുമാറിൻ്റെ കീഴിൽ അഫിലിയേറ്റ് ചെയ്തു. ആദ്യ കാല ഇൻസ്ട്രക്‌ടരായ കരാട്ടെ മണിയുടെ അനുജനാണു റെയിൽവേ ഉദ്യോഗസ്ഥനായ വസന്തകുമാർ.
കരാട്ടെ പരിശീലകരുടെ ഇടയിൽ കിടമത്സരങ്ങൾ ഏറിയിരുന്നു. ഓരോ മാസവും ഏറ്റവും ചെറിയ കുട്ടിക്ക് ബ്ലാക്ക് ബെൽറ്റ് കിട്ടിയെന്നുള്ള പരസ്യം വന്നുകൊണ്ടിരുന്നു. അഞ്ചും ആറും വയസ്സുള്ള കുട്ടികളെ ചില കട്ടകൾ മാത്രം പഠിപ്പിച്ചു ബ്ലാക്ക് ബെൽറ്റ് കൊടുക്കുന്ന രീതിയായിരുന്നു ഇത്. 1999ലെ ഓൾ ഇന്ത്യ ടൂർണമെൻറിൽ വെച്ച് മൂന്നു വയസ്സായ എൻ്റെ മകനു ബ്ലാക്ക് ബെൽറ്റ് കൊടുക്കുമെന്നു പരസ്യപ്പെടുത്തിയതോടെ കുട്ടികൾക്കു ബ്ലാക്ക് ബെൽറ്റ് നൽകുന്ന പരസ്യങ്ങൾ നിന്നു.
1991ൽ ബാംഗ്ലൂരിൽ കരാട്ടെ ടൂർണമെൻ്റ് നടക്കുമ്പോഴാണ് കണ്ണൂരിലെ കെ വി മനോഹരൻ, ഹേമന്ത് എന്നിവർ എന്നെ കാണാൻ വന്നത്. കണ്ണൂരിൽ അവർ സംഘടിപ്പിച്ച കരാട്ടെ ടൂർണമെന്റ്റിനും തൃശ്ശൂർ രവി മാസ്റ്റരുടെ ടൂർണമെൻ്റിനും ഞാൻ എല്ലാ വിധ സഹായങ്ങളും ചെയ്‌തു കൊടുത്തിരുന്നു. കെ വി മനോഹരൻ ജപ്പാനിലെ ഒക്കിനോവയിൽ കരാട്ടെയിൽ ഉന്നതപരിശീലനം നേടി. അദ്ദേഹം പിന്നീടു നിരവധിപേരെ ജപ്പാനിൽ പരിശീലനത്തിനു കൊണ്ടുപോയി. കെ വി മനോഹരനാണ് 1999ൽ എന്റെ മകന് ആദ്യമായി കരാട്ടെ ഡ്രസ്സ് നൽകിയത്. അതോടെ കരാട്ടെ പരിശീലനം തുടങ്ങിയ അവൻ 2007ൽ ബ്ലാക്ക് ബെൽറ്റായി. എന്റെ മകളും കരാട്ടെ പരിശീലിച്ചിട്ടുണ്ട്. പോൾ, ബാലാജി, അദ്വൈത് എന്നിവരാണു മക്കൾക്കു പരിശീലനം നൽകിയത്.
🟥
അടുത്ത അധ്യായം ▶ പാല്‍മേഘക്കടലില്‍
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു















