ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പച്ച സിഗ്നലിനായി കാത്തുനിൽക്കാതെ എണ്ണത്തിനനുസരിച്ച് വാഹനസമയം ക്രമീകരിച്ച് കടത്തിവിടുന്ന സിഗ്നൽ സംവിധാനമാണ് നിലവിൽ വരിക. കര്‍ണാടക അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് 70 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്.
ജാപ്പനീസ് മോഡറേറ്റോ (മാനേജ്മെൻ്റ് ഓഫ് ഒറിജിൻ ഡെസ്റ്റിനേഷൻ റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഒപ്റ്റിമൈസേഷൻ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം. ഓരോ ജങ്ഷനുകളിലെയും വാഹനങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം സിഗ്നലുകളിൽ മാറ്റം വരുത്തി വാഹനങ്ങൾ കടത്തിവിടുന്നതാണ് രീതി.
ആദ്യഘട്ടത്തിൽ ശോലെ സർക്കിൾ, കെൻസിങ്ടൺ റോഡ് ജംക്‌ഷൻ, 80 അടി റോഡ് ജംക്‌ഷൻ, ഇന്ദിരാനഗർ എന്നിവയുൾപ്പെടെ 10 ജംക്‌ഷനുകളാണ് പരിശോധനയ്ക്കായി ഏറ്റെടുത്തത്. എന്നാൽ ഇവിടെ നടത്തിയ ട്രയൽ റൺ പരാജയപ്പെടുകയായിരുന്നു.
പുതിയ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നതോടെ സിഗ്നലുകളിൽ നിർത്തിയിടേണ്ടിവരുന്ന വാഹനങ്ങളുടെ തിരക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന സെൻസറുകളിൽ നിന്ന് എത്ര വാഹനങ്ങളാണ് സിഗ്നലുകളിൽ കാത്തുകിടക്കുന്നതെന്നും ഏത് ഭാഗത്തേക്കാണ് വാഹനങ്ങൾ കൂടുതലായി പോകുന്നതെന്നും കണ്ടെത്താനാകും.
റോഡുമുറിച്ച് കടക്കുന്ന കാൽനടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുഴുവൻ കാൽനട യാത്രക്കാരും സുരക്ഷിതമായി റോഡുമുറിച്ച് കടന്നശേഷം മാത്രമേ പച്ച സിഗ്നൽ തെളിയൂ. ട്രയൽ റൺ പരാജയപ്പെട്ടതിനാൽ പദ്ധതി നടപ്പാക്കുന്നത് വൈകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | TRAFFIC
SUMMARY: Japanese signal trials fail,full rollout in Bengaluru put on hold