പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിലെ കർഷകർ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിൽ നിന്നുള്ള കർഷകർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കോലാറിലെ തക്കാളി വ്യാപാരികൾ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി വിപണിയാണ് കോലാർ. പ്രതിദിനം 800-900 ടൺ തക്കാളി ഇടപാട് ഇവിടെ നടക്കുന്നുണ്ട്. ജൂൺ മാസമാണ് സാധാരണയായി ഏറ്റവും കൂടുതൽ കയറ്റുമതി രേഖപ്പെടുത്തുന്നത്. അയൽരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വഴി വൻ ലാഭമാണ് കർഷകർ കൊയ്യുന്നത്. എന്നാൽ ഇന്ത്യ – പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തോടൊപ്പം നിൽക്കുമെന്നും പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തുകയാണെന്നും കോലാറിലെ വ്യാപാരികൾ പറഞ്ഞു.

നേരത്തെയും ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ പേരിൽ പാകിസ്ഥാനിലേക്ക് തക്കാളി കയറ്റുമതി ചെയ്തിരുന്നു. എന്നാൽ പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം, ഒരു തക്കാളി പോലും അയൽ രാജ്യത്തേക്ക് അയയ്ക്കില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും വ്യാപാരികൾ അറിയിച്ചു. പഹൽഗാം ആക്രമണത്തെത്തുടർന്ന്, അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചു. സിന്ധു ജല ഉടമ്പടി നിർത്തിവയ്ക്കുകയും അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടയ്ക്കുകയും ചെയ്തു. ഹൈക്കമ്മീഷനുകളുടെ ശക്തി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.

TAGS: KARNATAKA | TOMATO | PAKISTAN
SUMMARY: Karnataka farmers and traders to stop tomato export to Pakistan after Pahalgam terror attack

LEAVE A REPLY

Please enter your comment!
Please enter your name here