കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിനെ റിമാൻഡ്. 14 ദിവസത്തേക്കാണ് റിമാൻഡ്. നേരത്തെ പിടികൂടിയ അലീന അടക്കമുള്ള മറ്റ് രണ്ട് പ്രതികളെയും റിമാൻഡ് ചെയ്‌തു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസിൽ അഞ്ച് പ്രതികളാണുള്ളത്. സിന്ധു ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം സ്വദേശി അലീന (29)യാണ് അറസ്റ്റിലായ രണ്ടാമത്തെ യുവതി. സിന്ധു ആലുവ സ്വദേശിയാണ്. ഷംല, മഞ്ജിമ, റഹ്മത്ത് എന്നിവരാണ് മറ്റ് പ്രതികൾ.
മോഡലിങ് ജോലി വാഗ്‌ദാനം ചെയ്‌ത് യുവതികളെ ദുബായിൽ എത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. ഇരകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മരടിൽ താമസിക്കുന്ന അലീനയെ അവിടെനിന്നും സിന്ധുവിനെ മുംബൈയിൽനിന്നുമാണ് പിടികൂടിയത്.
മോഹനവാഗ്‌ദാനങ്ങൾ നൽകി കെണിയിൽവീഴ്‌ത്തിയാണ് ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യകേന്ദ്രങ്ങളിൽ തടങ്കലിലാക്കും. തുടർന്ന് മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി കാഴ്‌ചവയ്ക്കുന്നതായിരുന്നു രീതി. ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം കൈപ്പറ്റിയതായും പറയുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്.
അലീന മുമ്പും ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയാണ്. ഇവർക്ക് ക്വട്ടേഷൻ–ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ട്.
അതേസമയം കേസിലെ രണ്ടാമത്തെയും അഞ്ചാമത്തെയും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് കരുതുന്നത്. മറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: Sex racket under the guise of modeling; Main accused Sindhu in remand
















