പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വെച്ച് എസ്‌എസ്‌എല്‍സി ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് (A+) നേടിയ മിടുക്കരായ കുട്ടികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയോത്സവം’ പരിപാടിക്കിടെയായിരുന്നു വിവാദ സംഭവം.
ജലീല്‍ കുട്ടികളെ ക്രൂരമായി മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കെ.ടി. ജലീല്‍, വേദിയിലേക്ക് അവാർഡ് വാങ്ങാൻ എത്തിയ കുട്ടികളെ പരസ്യമായി സ്റ്റേജില്‍ വിളിച്ചു വരുത്തി വെള്ളക്കടലാസില്‍ എഴുതിക്കുകയായിരുന്നു.
തുടർന്ന് കുട്ടികള്‍ എഴുതിയതില്‍ അക്ഷരത്തെറ്റുകളുണ്ടെന്ന് ആരോപിച്ച് സദസ്സിനെ സാക്ഷിനിർത്തി അവരെ കടുത്ത ഭാഷയില്‍ ശാസിച്ചു. പരിപാടിയില്‍ പങ്കെടുത്ത കൊച്ചു കുട്ടികളോട് “നിനക്കൊന്നും അക്ഷരമറിയില്ലേ?” എന്ന് മൈക്കിലൂടെ ചോദിച്ച ജലീല്‍, സ്വന്തം അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് ആരോപിച്ച് ഒരു വിദ്യാർത്ഥിയെ സ്റ്റേജിന്റെ നടുവിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി ചെവിയില്‍ നുള്ളുകയും ചെയ്തു.
എ പ്ലസ് കിട്ടിയ കുട്ടികളുടെ അറിവ് പരിശോധിക്കാനെന്ന വ്യാജേന പൊതുവേദിയില്‍ വെച്ച് അവരെ മാനസികമായി തളർത്തുന്ന രീതിയിലാണ് ജനപ്രതിനിധി പെരുമാറിയതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൻ വിവാദമാകുകയും ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തതിന് പിന്നാലെ, താൻ കുട്ടികളെ അപമാനിക്കുകയോ മാനസികമായി വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന വിചിത്ര ന്യായീകരണവുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: State Commission for Protection of Child Rights registers case against K.T. Jaleel for publicly insulting students
















