ബെംഗളൂരു: 19-കാരിയായ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ മാണ്ഡ്യയില്‍ അമ്മയും മകളും ജീവനൊടുക്കി. മലവള്ളി താലൂക്കിലെ ദളവായി കൊടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ശകുന്തള (43), മകൾ പ്രിയങ്ക (19) എന്നിവറെയാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ മുത്തുരാജുവിന്റെ നിരന്തരമായ ഭീഷണിയെത്തുടർന്നാണ് ഇരുവരും ജീവനൊടുക്കിയാതെന്നാണ് വിവരം. മുത്തുരാജുവിനെതിരെ (35) പോലിസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു
മുത്തുരാജു വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യുകയായിരുന്നു. പ്രിയങ്കയുടെ കുടുംബം ഇയാളുടെ ആവശ്യം നിരസിക്കുകയും പ്രിയങ്കയിൽ നിന്ന് അകന്നുനിൽക്കാൻ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കുടുംബം പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചു. പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ മുത്തുരാജു പ്രിയങ്കയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കൊല്ലുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തി.
പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ ഭീഷണി കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി. ഗ്രാമത്തിൽ അപമാനിക്കപ്പെടുമോ എന്നും മുത്തുരാജു ഉപദ്രവിക്കുമോ എന്നുമുള്ള ഭയമാണ് ഇരുവരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.
പ്രിയങ്കയുടെ പിതാവ് മഹേഷ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. മഹേഷിന്റെ പരാതിയിൽ ഹാലഗുരു പോലിസ് മുത്തുരാജുവിനെതിരെ കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാൻ പോലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
















