ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി.
ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ബൂത്തുപിടിത്തവും കള്ളവോട്ടും ഉള്‍പ്പെടെ വ്യാപക അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫാൾട്ടയിലെ വോട്ടെടുപ്പ് റദ്ദാക്കിയത്. റീപോളിങ് നടക്കാനിരിക്കെ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഫാൾട്ട മണ്ഡലത്തിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും ജഹാംഗീര്‍ ഖാന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പിന്മാറ്റം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
SUMMARY: BJP wins in West Bengal’s Falta in repolling; majority of over one lakh, CPM candidate in second place















