കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും നിയമവിവാദങ്ങളും കൂടുതല്‍ സങ്കീർണ്ണമാകുന്നു. സംഘടനയുടെ താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാൻ അൻസിബ ഹസ്സൻ സമർപ്പിച്ച അപേക്ഷയെ ശ്വേതാ മേനോൻ കോടതിയില്‍ ശക്തമായി എതിർത്തു.
അൻസിബയുടെ അപേക്ഷയെ എതിർക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണ പത്രിക സമർപ്പിക്കാൻ ശ്വേതയ്ക്ക് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സംഘടനയുടെ ബൈലോ പ്രകാരം ‘അഡ്ഹോക്ക് കമ്മിറ്റി’ എന്നൊരു സംവിധാനത്തിന് നിലനില്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്വേത മുമ്പ് കോടതിയെ സമീപിച്ചത്. അതേസമയം, ശ്വേതാ മേനോൻ നല്‍കിയ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്ന് നടനും അഡ്ഹോക്ക് കമ്മിറ്റി മുൻ കണ്‍വീനറുമായ രമേഷ് പിഷാരടി കോടതിയില്‍ വാദിച്ചു.
ഹർജി എന്തുകൊണ്ട് നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം കോടതിയില്‍ സമർപ്പിക്കാൻ രമേഷ് പിഷാരടിയോടും എറണാകുളം മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 27-ലേക്ക് മാറ്റിയ കോടതി, അതുവരെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങള്‍ക്കുള്ള സ്റ്റേ തുടരുമെന്നും വ്യക്തമാക്കി. മുമ്പ് കോടതിയുടെ ഈ സ്റ്റേ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രമേഷ് പിഷാരടി കണ്‍വീനർ സ്ഥാനം രാജിവെച്ചത്.
SUMMARY: Swetha Menon’s plea against the ‘AMMA’ ad-hoc committee: Objection to impleading Ansiba
















