ബെംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മുൻ ഡയറക്ടർ ജനറലുമായ കൃഷി ശാസ്ത്രജ്ഞനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസമായി കാണാതായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ (70) മൃതദേഹമാണ് ശ്രീരംഗപട്ടണം സായ് ആശ്രമത്തിന് സമീപം കാവേരി നദിയിൽ കണ്ടെത്തിയത്.
മൈസൂരിലെ വിശ്വേശ്വര നഗർ ഇൻഡസ്ട്രിയൽ ഏരിയയിലെ അക്കമഹാദേവി റോഡിലെ അപ്പാർട്ട്മെന്റിൽ ഭാര്യയോടൊപ്പമായിരുന്നു താമസം. ശനിയാഴ്ച വൈകിട്ട് നദിയിൽ അജ്ഞാത മൃതദേഹം ഉണ്ടെന്ന് ശ്രീരംഗപട്ടണം പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് തിരിച്ചറിഞ്ഞു. അയ്യപ്പന്റെ സ്കൂട്ടർ നദിക്കരയിൽ കണ്ടെത്തി.
അയ്യപ്പൻ അപാർട്ട്മെന്റിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മൈസൂരു വിദ്യാരണ്യപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് ശ്രീരംഗപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
1955 ഡിസംബർ 10 ന് ചാമരാജനഗർ ജില്ലയിലെ യലന്ദൂരിലാണ് അയ്യപ്പൻ ജനിച്ചത്. 1975 ൽ മംഗളൂരുവിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദവും 1977 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 1998 ൽ ബെംഗളൂരുവിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.
കാർഷിക, മത്സ്യബന്ധന (അക്വാകൾച്ചർ) ശാസ്ത്രജ്ഞനായിരുന്ന അയ്യപ്പൻ ഡൽഹി, മുംബൈ, ഭോപ്പാൽ, ബാരക്പൂർ, ഭുവനേശ്വർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭുവനേശ്വറിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ (CIFA) യുടെ ഡയറക്ടറായും മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ (CIFE) യുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ, യൂണിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ (DARE) സെക്രട്ടറിയായും, ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ സ്ഥാപക ചീഫ് എക്‌സിക്യൂട്ടീവായും, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
<ICAR>
TAGS : SCIENTIST DEATH | MYSURU
SUMMARY : Padma Shri awardee agricultural scientist found dead in river