ബെംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാള്‍ കൊലട്ടമജലു സ്വദേശി അബ്ദുള്‍ റഹീമാണ് (42) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാള്‍ ഇരക്കൊടിയിലായിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവറായ അബ്ദുള്‍ റഹീം വാഹനത്തില്‍നിന്ന് മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തര്‍ ഷാഫിക്കും വെട്ടേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലട്ടമജലു അടൂര്‍ പള്ളി സെക്രട്ടറിയാണ് മരിച്ച അബ്ദുള്‍ റഹീം. സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റഹീമിന്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്ക് മുന്നിൽ രാത്രി സംഘർഷമുണ്ടായി. തുടർന്ന് മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളുരുവിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ മലയാളി യുവാവും അടുത്തിടെ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു.
<BR>
TAGS : MURDER, MANGALURU
SUMMARY : A youth was hacked to death by a gang on a bike in Mangaluru